കൊട്ടിയൂർ - കോടതി വിധിച്ച 40,000 രൂപ പിഴ അടയ്ക്കാത്തതിൻ്റെ പേരിൽ വിധവയായ ആദിവാസി വയോധികയുടെയും കുടുംബത്തിന്റെയും ഭൂമിയും
വീടും ജപ്തി ചെയ്തു. അടുത്ത മാസം 9 ന് പരസ്യമായി ലേലം ചെയ്യുമെന്ന് റവന്യു വകുപ്പിൻ്റെ നോട്ടിസ്. കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിലുള്ള പൊട്ടൻതോട് ഉന്നതിയിലെ കരിക്കൻ ചോടോത്ത് ചെല്ലക്കയുടേയും മക്കളുടേയും പേരിലുള്ള ഭൂമിയും വീടുകളുമാണ് ജപ്‌തി ചെയ്‌തത്. ഒരു പൊലീസ് കേസിൽ പ്രതികളായ ബന്ധുക്കൾക്ക് വേണ്ടി ചെല്ലക്കയുടെ ഭർത്താവ് വെളുക്കൻ ജാമ്യം നിന്നതിനെ തുടർന്നാണ് കോടതി നടപടികൾ നീണ്ട് ജപ്തി വരെ എത്തിയതെന്ന് ചെല്ലക്കയുടെ മക്കളും കൊച്ചുമക്കളും പറയുന്നു. ജാമ്യം നിന്ന വെളുക്കൻ മരിച്ചിട്ട് 12 വർഷത്തോളമായി ആറ് മക്കളാണ് വെളുക്കനും ചെല്ലക്കയ്ക്കും ഉള്ളത് ഇതിൽ 2 മക്കളും വർഷങ്ങൾക്ക് മുൻപ് മരിച്ചു. വെളുക്കന് എട്ട് സെൻ്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ഭാഗത്ത് മകൻ്റെ മകൾ മറ്റൊരു വീട് വച്ച് താമസിക്കുന്നുണ്ട്. ചെല്ലക്കയ്ക്ക് 80 വയസ്സിനു മുകളിലാണ് പ്രായം നടപടികൾ അന്തിമ ഘട്ടത്തിൽ എത്തിയപ്പോൾ മാത്രമാണ് കേസ് സംബന്ധിച്ച വിവരം മക്കളും കൊച്ചു മക്കളും അറിയുന്നത് വെളുക്കൻ്റെ സഹോദരിയുടെ മകനുമായി ബന്ധപ്പെട്ട് പൊലീസ് കേസ് ഉണ്ടായപ്പോൾ ജാമ്യം നിന്നിരുന്നുതായും അതിൽ പ്രതികളായ കക്ഷികളും ജാമ്യക്കാരും പതിവായി ഹാജരാകാത്തതിനാലാണ് നടപടികൾ ഉണ്ടായതെന്നുമാണ് കുടുംബാംഗങ്ങൾക്ക് ഇപ്പോൾ അറിയാവുന്നത് കേസിൽ പ്രതികളായവർ ഇപ്പോൾ ആറളം സെറ്റിൽമെൻ്റ് ഏരിയയിൽ വീടും സ്ഥലവും ലഭിച്ച് താമസിക്കുന്നുണ്ട് എന്നും പക്ഷേ ജാമ്യക്കാരനായി നിന്ന വെളുക്കൻ്റെ കുടുംബമാണ് നടപടി നേരിടുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു നടപടികൾ സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ ലഭ്യമായിട്ടില്ല റവന്യു വകുപ്പിന് വേണ്ടി ഇരിട്ടി തഹസിൽദാരാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. തുകയും ചെലവും പലിശയും അടച്ചാൽ ലേലം ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു കോടതി നടപടി ഉണ്ടായിരുന്നതായി തങ്ങൾക്ക് അറിവില്ലെന്നാണ് ചെല്ലക്കയും കുടുംബവും പറയുന്നത്. സ്‌ഥാവര വസ്‌തുക്കൾ ഒരു ഭാഗത്ത് നിന്ന് ലേലം ആരംഭിക്കുകയും നിശ്ചയിക്കപ്പെട്ട തുകയുടെ തുല്യമാകുമ്പോൾ ലേലം അവസാനിപ്പിക്കുകയും ചെയ്യും എന്നുമാണ് അറിയിച്ചിട്ടുണ്ട്. വെളുക്കൻ്റെ ഭൂമിയിൽ രണ്ട് വീടുകളാണ് ഉള്ളത്. പട്ടിക വർഗത്തിലെ ഏറ്റവും പിന്നാക്കമായ പണിയ വിഭാഗത്തിൽ പെട്ടവരാണ് വെളുക്കനും കുടുംബവും. അതിനാൽ തന്നെ കോടതി നടപടികൾ ഉണ്ടാകുമ്പോൾ പട്ടിക ജാതി പട്ടി വർഗ വകുപ്പ് ഇടപെടേണ്ടതാണ്. ഇത്തരം കേസുകളിൽ ജില്ലാ കലക്‌ടറുടെ നിർദേശം പ്രകാരമാണ് നടപടികൾ സ്വീകരിക്കുക എന്നതിനാൽ പട്ടിക വർഗ വകുപ്പ് ഇക്കാര്യത്തിൽ മുൻപ് തന്നെ ഇടപെടേണ്ടതായിരുന്നു എന്നും നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള കേസിൽ നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമാണ് ജപ്‌തി ലേല നടപടികൾ വരെ എത്തുക. ഇത്രയും കാലം ഈ കേസ് നീണ്ടു നിന്നത് എങ്ങനെയാണ് എന്ന് പൊലീസിനോ റവന്യു വകുപ്പിനോ പട്ടിക വർഗ വകുപ്പിനോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസ് സംബന്ധിച്ച് പൊലീസ് പരിശോധന വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കേസിലെ കക്ഷികൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാലും ജാമ്യം നിന്ന വ്യക്‌തി മരിച്ച് ഒരു പതിറ്റാണ്ട് കഴിഞ്ഞതിനാലും നടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് ചെല്ലക്കയും മക്കളും ആവശ്യപ്പെടുന്നത്.
ഈ നടപടി സംബന്ധിച്ച് കൃത്യമായ ഒരു വിവരവും ചെല്ലക്കയ്ക്കോ മക്കൾക്കോ ലഭിച്ചിട്ടില്ല. വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പട്ടിക വർഗ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. കൂടാതെ വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടർക്കും ഇന്ന് പരാതി നൽകുകയും ചെയ്യും. പി.സി.തോമസ് ( കൊട്ടിയൂർ പഞ്ചായത്തംഗം)
The immovable properties of a widowed tribal woman were seized and a notice was issued for sale. The action was taken following a court order